----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

മന്ത്രി മലക്കം മറിഞ്ഞു; കെ.എസ്.ആര്‍.ടി.സി വെട്ടിലായി

Posted by Sujith Bhakthan at Wednesday, 27 October 2010
Share this post:
Subscribe

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യുടെ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ നിന്ന് 'സ്വാമിശരണം', 'അമ്മേ നാരായണ' തുടങ്ങിയ മതവചനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ബുധനാഴ്ച മലക്കം മറിഞ്ഞു. അങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. 

സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഈ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. സഞ്ജീബ് പട്‌ജോഷി തന്നെ വന്നുകണ്ട ഹിന്ദുഐക്യവേദി പ്രതിനിധികളോട് പറഞ്ഞത്. എന്നാല്‍ ഇത്തരം ഒരുത്തരവും പുറത്തിറക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് മന്ത്രി ജോസ് തെറ്റയില്‍ പറയുന്നത്. വിശ്വാസികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും മന്ത്രി പറയുന്നു.

എന്നാല്‍ ഒക്ടോബര്‍ 24 ലെ 'മാതൃഭൂമി' വാര്‍ത്തയില്‍ ഇതു സംബന്ധിച്ച് താന്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 21 ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ചാര്‍ജ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ് ) ആണ് വിവാദ സര്‍ക്കുലര്‍ എല്ലാ യൂണിറ്റ് മേധാവികള്‍ക്കും നല്‍കുന്നത്. ടി.ആര്‍ 1/ 000771 എന്ന നമ്പറിലുള്ള സര്‍ക്കുലറിലെ നിര്‍ദേശം ഇങ്ങനെയാണ് : കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്ന അവസരങ്ങളില്‍ ബസ്സിലോ ഇ.ടി.എമ്മിലോ (ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍) മതവചനങ്ങള്‍, അടയാളങ്ങള്‍, കൊടികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയോ സ്വാമിശരണം, അമ്മേനാരായണ എന്നിവ രേഖപ്പെടുത്തുകയോ പാടുള്ളതല്ല. യാത്രക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റുകളില്‍ യാതൊരു കാരണവശാലും മുകളില്‍ പറഞ്ഞിരിക്കുന്ന യാതൊരുവിധ ആലേഖനങ്ങളും പാടില്ല എന്നുള്ള വിവരം ഓരോ യൂണിറ്റ് ഓഫീസറും പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയ മതവചനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെയാകും ഇക്കുറി ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുകയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.എം. തോമസ് വ്യക്തമാക്കി. ബസ്സുകളില്‍ എഴുതിയിട്ടുള്ള വചനങ്ങള്‍ മാറ്റുകയില്ലെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോഴത്തെ 
സര്‍ക്കുലറെന്നും അദ്ദേഹം പറയുന്നു.



വിവാദസര്‍ക്കുലറിനെതിരെ കെ.എസ്.ആര്‍.ടി.സി. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. മതനിരപേക്ഷത സംരക്ഷിക്കേണ്ടത് വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ടല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണ് നിലവിലെ സംവിധാനമെന്നുമാണ് കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ പറഞ്ഞു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ കാര്യത്തിന്റെ ഗൗരവം ഗതാഗതമന്ത്രിയുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.


Courtesy: Mathrubhumi
read more "മന്ത്രി മലക്കം മറിഞ്ഞു; കെ.എസ്.ആര്‍.ടി.സി വെട്ടിലായി"

വോട്ടുവണ്ടികള്‍ ബാധ്യതയായെന്നു കെഎസ്ആര്‍ടിസി അധികൃതര്‍

Posted by Sujith Bhakthan at Friday, 1 October 2010
Share this post:
Subscribe

പത്തനംതിട്ട: തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി അടുത്തിടെ തുടങ്ങിയ പുതിയ സര്‍വീസുകള്‍ ബാധ്യതയാകുന്നതായി കെഎസ്ആര്‍ടിസിക്കു പരാതി. ആവശ്യത്തിനു ബസില്ലാത്തതിനാല്‍ നല്ല വരുമാനമുണ്ടായിരുന്ന സര്‍വീസുകള്‍ മുടക്കി വോട്ടുവണ്ടികള്‍ ഒാടിക്കേണ്ടിവരുന്നു എന്നതാണ് അധികൃതരെ വലയ്ക്കുന്നത്.

അടുത്തിടെ തുടങ്ങിയ നാലു സര്‍വീസുകള്‍ നഷ്ടത്തിലാണ് ഓടുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതില്‍ ഒരെണ്ണം ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും മൂന്നെണ്ണം പത്തനംതിട്ടയില്‍ നിന്നുമാണ്.ആവശ്യത്തിനു ബസില്ലാത്തതിനാല്‍ തിരക്കുള്ള റൂട്ടുകളിലേക്കുള്ള വണ്ടികള്‍ റദ്ദാക്കേണ്ടി വരികയാണ് പലപ്പോഴും. 2,800 മുതല്‍ 3,200 രൂപ വരെ മാത്രം വരുമാനമുള്ള ഒരു വണ്ടി ഓടിക്കാന്‍ 5,000 മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉണ്ടായിരുന്ന സര്‍വീസുകള്‍ ഒാരോ ദിവസമായി മാറിമാറി മുടക്കുന്നുണ്ട്. ഭരണകക്ഷി സമരം നടത്തി
നേടിയെടുത്ത റൂട്ട് ആണെന്ന ഒറ്റക്കാരണത്താലാണിത്.


പുതിയ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും മുടങ്ങാതെ ഒാടിക്കാന്‍ ബസില്ലാത്ത സ്ഥിതിയാണിവിടെ. 78 ഷെഡ്യൂളിന് 66 ബസ് മാത്രമേയുള്ളു.റാന്നി, വെച്ചൂച്ചിറ വഴി കിസുമത്തിന് ഉണ്ടായിരുന്ന ബസ് സ്ഥിരമായി മുടക്കുകയാണ്. കിസുമത്തു നിന്നു തിരുവല്ല വഴി എടത്വയ്ക്കു സര്‍വീസ് നടത്തി വന്ന ബസിന് 5,500 രൂപയായിരുന്നു ശരാശരി വരുമാനം. രാവിലെ 5.30ന് ഉള്ള എടത്വ സര്‍വീസിന് 6,500 രൂപ മുതല്‍ 7,000 രൂപ വരെ കലക്ഷന്‍ ഉള്ളതാണ്. രണ്ടു ദിവസമായി ഇത് അയയ്ക്കുന്നില്ല. അതിന്റെ ബസ് വേറെ റൂട്ടില്‍ തിരിച്ചു വിട്ടിരിക്കുകയാണ്. അതും വരുമാനം കുറഞ്ഞ റൂട്ടില്‍.രാവിലെ ആറിനു കുളത്തുമണ്‍ പോകുന്ന സര്‍വീസ് വല്ലപ്പോഴുമാക്കിയിട്ടുണ്ട്.

കുളത്തുമണ്ണില്‍ നിന്നു കോട്ടയത്തിനും അവിടെ നിന്നു കരിമാന്‍തോട്ടിലേക്കും സര്‍വീസ് നടത്തിവന്ന സര്‍വീസിന് 7,000 രൂപയായിരുന്നു കുറഞ്ഞ കലക്ഷന്‍. ചൊവ്വാഴ്ച ഇതു മുടക്കി.ഡിപ്പോയില്‍ 17 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്താന്‍ ആകെയുള്ളത് 15 ബസ്. അതില്‍ മൂന്നു ബസുകള്‍ പണികള്‍ക്കായി മറ്റു ഡിപ്പോയിലാണ്.രാവിലെ 5.45നു പുനലൂര്‍പോയി അവിടെനിന്ന് എറണാകുളത്തിനു സര്‍വീസ് നടത്തി വന്ന ഫാസ്റ്റ് പാസഞ്ചറിനു 10,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നു. ബസില്ലാത്തതിനാല്‍ ഒന്നര മാസമായി ഇതു മുടക്കുകയാണ്.

ആങ്ങമൂഴി-കോട്ടയത്തിന്റെ സ്ഥിതിയും ഇതുതന്നെ. കോട്ടയത്തിനു പോകാതെ ആങ്ങമൂഴിക്കു മാത്രമാണ് അയയ്ക്കുന്നത്.ചെയിന്‍ സര്‍വീസിനുള്ള പുതിയ വേണാട് ബസുകള്‍ കിട്ടാത്തതിനാല്‍ മുണ്ടക്കയം-പുനലൂര്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതു മറ്റു റൂട്ടുകളിലെ സാധാരണ ഓര്‍ഡിനറി ബസുകള്‍ കൊണ്ടാണെന്നും അധികൃതര്‍ പറയുന്നു.

Courtesy: Malayala Manorama
read more "വോട്ടുവണ്ടികള്‍ ബാധ്യതയായെന്നു കെഎസ്ആര്‍ടിസി അധികൃതര്‍"