----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്‌.ആര്‍.ടി.സി.യെ സ്വയംപര്യാപ്‌തമാക്കും- മുഖ്യമന്ത്രി

Posted by Sujith Bhakthan at Tuesday, 17 March 2009
Share this post:
Subscribe

 
കോഴിക്കോട്‌: കെ.എസ്‌.ആര്‍.ടി.സി.യുടെ 59 ബസ്‌ സ്റ്റേഷനുകളില്‍ മിച്ചമുള്ള സ്ഥലത്ത്‌ വ്യാപാര സമുച്ചയങ്ങള്‍ പണിത്‌ ടിക്കറ്റിതര വരുമാനം കൂട്ടി കോര്‍പ്പറേഷനെ സ്വയം പര്യാപ്‌തമാക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. 52 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കോഴിക്കോട്‌ 'കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റേഷന്‍ കം ഷോപ്പിങ്‌ കോംപ്ലക്‌സി'ന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 30 കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്‍ഡുകളില്‍ ഷോപ്പിങ്‌ കോംപ്ലക്‌സുകള്‍ പണിയും. നാലുലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള രണ്ട്‌ വമ്പന്‍ ടവറുകളാണ്‌ കോഴിക്കോട്ട്‌ നിര്‍ിമിക്കുക. 110 ഷോപ്പുകളും 58 സ്റ്റാളുകളും വലിയ മാര്‍ക്കറ്റുകളും അടങ്ങുന്ന പടുകൂറ്റന്‍ കെട്ടിടസമുച്ചയം കെ.ടി.ഡി.എഫ്‌.സി.യാണ്‌ നിര്‍മിക്കുന്നത്‌. ബി.ഒ.ടി. അടിസ്ഥാനത്തില്‍ ഒന്നരവര്‍ഷംകൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കും. മൊത്തം വരുമാനത്തില്‍ ചെലവ്‌ കഴിച്ച്‌ ബാക്കി കിട്ടുന്ന പണത്തിന്റെ പകുതിവീതം കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ കെ.ടി.ഡി.എഫ്‌.സി. കൈമാറും- മുഖ്യമന്ത്രി പറഞ്ഞു. 

മലബാര്‍ മേഖലയോടുള്ള അവഗണന മാറ്റാന്‍ സര്‍ക്കാര്‍ ബജറ്റില്‍ 1500 കോടി രൂപയുടെ മലബാര്‍ പാക്കേജ്‌ പ്രഖ്യാപിച്ചു. 274 കോടി രൂപ ചെലവില്‍ 98 പാലങ്ങള്‍, 151 കോടി ചെലവില്‍ 108 കെട്ടിടങ്ങള്‍, 344 കോടിക്ക്‌ 205 റോഡുകള്‍ എന്നിവ പുതുതായി മലബാറിന്‌ അനുവദിച്ചു. ഉത്തരകേരളത്തിലെ ഐ.ടി. പാര്‍ക്കുകളുടെ നടത്തിപ്പിനായി കോഴിക്കോട്ട്‌ സൈബര്‍ പാര്‍ക്ക്‌ ആരംഭിക്കും. എഴുപതേക്കര്‍ സ്ഥലത്ത്‌ നിര്‍മിക്കുന്ന പാര്‍ക്കില്‍ ആയിരക്കണക്കിന്‌ ഐ.ടി. പ്രൊഫഷനലുകള്‍ക്ക്‌ ജോലി ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ ഗതാഗതമന്ത്രി മാത്യു ടി. തോമസ്‌ അധ്യക്ഷത വഹിച്ചു. കെ.എസ്‌.ആര്‍.ടി.സി.യുടെ പ്രതിമാസ വരുമാനം എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ വരുമ്പോള്‍ 65 കോടിയായിരുന്നത്‌ ഇപ്പോള്‍ 100 കോടിയായി ഉയര്‍ന്നത്‌ ജീവനക്കാരുടെ സഹകരണം കൊണ്ടാണെന്ന്‌ മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ പുതിയ ബസ്സുകള്‍ നിരത്തിലിറക്കി. അയ്യായിരത്തോളം പേര്‍ക്ക്‌ പി.എസ്‌.സി.വഴി നിയമനം നല്‌കി- മന്ത്രി പറഞ്ഞു. 

കോഴിക്കോടിന്റെ സ്വപ്‌നസാക്ഷാത്‌കാരമാണ്‌ കെ.എസ്‌.ആര്‍.ടി.സി. മാവൂര്‍ റോഡില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയമെന്നും ഇത്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. 

മേയര്‍ എം. ഭാസ്‌കരന്‍ മുഖ്യാതിഥിയായിരുന്നു. ബി.ഒ.ടി. പ്രോജക്ടിന്റെ റിപ്പോര്‍ട്ട്‌ കെ.എസ്‌.ആര്‍.ടി.സി. എം.ഡി., ടി.പി. സെന്‍കുമാറും ബസ്‌സ്റ്റേഷന്‍ കം ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ റിപ്പോര്‍ട്ട്‌ കെ.ടി.ഡി.എഫ്‌.സി. എം.ഡി. ഡോ. ജേക്കബ്‌ തോമസും അവതരിപ്പിച്ചു. എം.എല്‍.എ.മാരായ പി.എം.എ. സലാം, എ.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. കുഞ്ഞമ്മത്‌കുട്ടി, വൈസ്‌ പ്രസിഡന്റ്‌ വി. കുഞ്ഞാലി, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫ്‌, കൗണ്‍സിലര്‍ പി. ദിവാകരന്‍, രാഷ്ട്രീയ നേതാക്കളായ ടി.പി. രാമകൃഷ്‌ണന്‍, കെ.സി. അബു, ടി.വി. ബാലന്‍, എന്‍.സി. മോയിന്‍കുട്ടി, എന്‍.സി. അബൂബക്കര്‍, കെ. സാദിരിക്കോയ, വി.സി. ചാണ്ടിമാസ്റ്റര്‍, പി.എ. ജയപ്രകാശ്‌, കെ.പി. രാജന്‍, അഡ്വ. യു.ടി. രാജന്‍, കെ.എസ്‌.ആര്‍.ടി.സി. ഡയറക്ടര്‍മാരായ പി. കോരന്‍ മാസ്റ്റര്‍, പി.എ. മുഹമ്മദ്‌, പ്രൊഫ. എബ്രഹാം പി. മാത്യു, യൂണിയന്‍ നേതാക്കളായ ടി.കെ. രാജന്‍, എം.എ. പ്രഭാകരന്‍ നായര്‍, മലബാര്‍ ചേംബര്‍ പ്രസിഡന്റ്‌ പി.വി. ഗംഗാധരന്‍, കാലിക്കറ്റ്‌ ചേംബര്‍ സെക്രട്ടറി ഡോ. എ.എം. ഷെറീഫ്‌ എന്നിവര്‍ സംസാരിച്ചു. 

കടപ്പാട്: മാതൃഭൂമി

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment