----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

Posted by Sujith Bhakthan at Sunday, 25 July 2010
Share this post:
Subscribe

കേരളത്തിലേക്ക് കടത്താനായി കൊണ്ടുവന്ന റേഷനരി കയറ്റിയതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കമ്പം പോലിസ് അറസ്റ്റ്് ചെയ്തു. ബസ്സും പോലിസ് കസ്റ്റഡിയിലെടുത്തു.

ബസ്സില്‍ കേരളത്തിലേക്ക് റേഷനരി കൊണ്ടുവരാന്‍ ശ്രമിച്ച മൂന്നു തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ ബിജുവര്‍ഗീസ് (36), കണ്ടക്ടര്‍ സുനില്‍ സെബാസ്റ്യന്‍ (30) എന്നിവരാണ് അരി കടത്തിന്റെ പേരില്‍ അറസ്റിലായത്.
കേരളത്തിലേക്ക് കടത്താനായി സൌജന്യ റേഷനരി ബസ്സില്‍ കയറ്റിയ കമ്പം സ്വദേശി കാളിയപ്പന്‍ (47) കെ.കെ പെട്ടി സ്വദേശികളായ പവന്‍രാജ ്(65) വീരമ്മാള്‍ (55) എന്നിവരും അറസ്റിലായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കമ്പത്ത് നിന്നു കട്ടപ്പനയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തമിഴ്നാട് സ്വദേശികള്‍ പലചാക്കുകളിലായി നിറച്ച 400 കിലോ സൌജന്യ റേഷനരി കയറ്റി.

ഇതിനിടെ കമ്പം പോലിസ് ഇന്‍സ്പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിലെത്തിയ സംഘം ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തി അരിയും കൊണ്ടുവന്നവരെയും പിടികൂടി. അരി കടത്താന്‍ കൂട്ടുനിന്നെന്ന കുറ്റം ചുമത്തി ജീവനക്കാരെയും പോലിസ് കസ്റഡിയില്‍ എടുത്തു. സൌജന്യ റേഷന്‍ കടത്തിന്റെ പേരില്‍ കേസെടുത്തു. ഇന്നലെ രാവിലെ ഡിപ്പോ അധികൃതര്‍ എത്തിയാണ് ജീവനക്കാരെയും ബസ്സും സ്റേഷനില്‍ നിന്ന് ജാമ്യത്തിലെടുത്തത്.

തമിഴ്നാട്ടില്‍ ഒരു രൂപയ്ക്ക് നല്‍കുന്ന റേഷനരി വ്യാപകമായി അതിര്‍ത്തി വഴി കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങള്‍ സജീവമാണ്.
ഇതിനെതിരേ അടുത്തയിടെ തമിഴ്നാട് സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. ബസ്സുകളില്‍ അരി കയറ്റരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്ന റേഷനരി വിവിധ ബ്രാന്റുകളിലാക്കി അമിതവിലയ്ക്ക് വില്‍പ്പന നടത്തുന്ന നിരവധി സംഘങ്ങള്‍ ജില്ലയിലെ അതിര്‍ത്തിമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

Source: Thejas Daily http://www.thejasnews.com
read more "കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍"

ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ: തടസ്സങ്ങള്‍ മാറുന്നില്ല

Posted by Sujith Bhakthan at Saturday, 24 July 2010
Share this post:
Subscribe

പുനലൂര്‍ : സംസ്ഥാനത്തെ ഏക അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആയ ആര്യങ്കാവ് ട്രാന്‍. ഡിപ്പോയുടെ സ്ഥലം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് പഞ്ചായത്ത് രേഖാമൂലം കൈമാറാത്തത് ലോകായുക്ത വിധിയുണ്ടായിട്ടും ഡിപ്പോ തുറക്കുന്നതിന് തടസ്സമാകുന്നു.


 ഡിപ്പോ തുറക്കുന്നത് സംബന്ധിച്ച നടപടികളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദ്ദേശാനുസരണം പുനലൂര്‍ എ.ടി.ഒ പി.സി. മത്തായി ഡിപ്പോ എന്‍ജിനീയര്‍ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ആര്യങ്കാവില്‍ കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് ഡിപ്പോ അടച്ചശേഷം ലഭിച്ച ത്രീ ഫേസ് കണക്ഷന്‍ ഉപയോഗിക്കാതെ കിടക്കുകയും 19000 രൂപ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. എ.ടി.ഒ ഇക്കാര്യം ഇന്നലെ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം സ്ഥലത്തെ കെട്ടിടങ്ങളല്ലാത്തതിനാല്‍ വൈദ്യുതിചാര്‍ജ് അടയ്ക്കാന്‍ പറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി യും ഓഡിറ്റ് എതിര്‍പ്പ് വരുമെന്ന് പറഞ്ഞ് ആര്യങ്കാവ് പഞ്ചായത്തും കൈയൊഴിഞ്ഞതോടെ ഡിപ്പോയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


 ഡിപ്പോ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കാനും ടയറിന് കാറ്റടിക്കാനും വെല്‍ഡിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനും ത്രീഫേസ് ലൈന്‍ വേണം.

Source: http://news.keralakaumudi.com
read more "ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ: തടസ്സങ്ങള്‍ മാറുന്നില്ല"

കൊച്ചിയില്‍ പണിമുടക്കിയാല്‍ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍: തെറ്റയില്‍

Posted by Sujith Bhakthan at
Share this post:
Subscribe


കൊച്ചി: കൊച്ചി നഗരത്തില്‍ അകാരണമായി ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുള്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. ഇത്തരത്തില്‍ സമരം തുടരാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനമെങ്കില്‍ കെ.എസ്.ആര്‍.ടി.സി യുടെ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍ തുടങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ തൃപ്പൂണിത്തുറ-എരൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

Source: http://keralaonlive.com/
read more "കൊച്ചിയില്‍ പണിമുടക്കിയാല്‍ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍: തെറ്റയില്‍"

കെ.എസ്.ആര്‍.ടി.സി ടി.എന്‍ സീരീസ് പിന്‍വലിക്കുന്നു

Posted by Sujith Bhakthan at Thursday, 22 July 2010
Share this post:
Subscribe


മാനന്തവാടി: കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് കാലാവധി കഴിഞ്ഞ ടി എന്‍ സീരീസില്‍പ്പെട്ട ബസ്സുകള്‍ പിന്‍വലിക്കുന്നു. കേരളത്തില്‍ ഇത്തരം ആയിരം ബസ്സുകളാണുള്ളത്. ഇതില്‍ 600 ഓളം ബസ്സുകള്‍ വിവിധ ഡിപ്പോകളില്‍ നിന്നായി സമീപ ദിവസങ്ങളില്‍ പിന്‍വലിച്ചു കഴിഞ്ഞു. അവശേഷിച്ച ബസ്സുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം പിന്‍വലിക്കും.
15 വര്‍ഷം പൂര്‍ത്തിയായതിനാലാണ് ടി.എന്‍ സീരിസില്‍പെട്ട ബസ്സുകള്‍ പിന്‍വലിക്കുന്നത്. 1995 ഏപ്രില്‍ മുതലാണ് ടി.എന്‍ സീരിസിലുള്ള ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ഈ സീരിസില്‍പെട്ട ആയിരം ബസ്സുകള്‍ ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള കാലങ്ങളില്‍ പുറത്തിറക്കിയിരുന്നു.
15 വര്‍ഷം പൂര്‍ത്തിയായ 600 ബസ്സുകളാണ് ഇതിനകം പിന്‍വലിച്ചത്.

പിന്‍വലിച്ച ബസ്സുകള്‍ കേരളത്തിലെ വിവിധ റീജ്യണല്‍ വര്‍ക് ഷോപ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മറ്റു ബസ്സുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ സ്പെയര്‍ പാര്‍ട്സുകള്‍ മാറും.

അവശേഷിച്ച സാമഗ്രികള്‍ തൂക്കി വില്‍ക്കുകയും ചെയ്യും.കേരളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് 15 വര്‍ഷമാണ് കാലാവധി. അല്ലെങ്കില്‍ 12 ലക്ഷം കിലോമീറ്റര്‍ ദൂരമോ സര്‍വീസ് നടത്തണമെന്നാണ് നിയമം.

Source: http://www.thejasnews.com
read more "കെ.എസ്.ആര്‍.ടി.സി ടി.എന്‍ സീരീസ് പിന്‍വലിക്കുന്നു"

മരണവേദനയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തി

Posted by Sujith Bhakthan at
Share this post:
Subscribe



തിരുവല്ല: മരണവേദനയ്ക്കിടയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാരത്തോടു നിന്നും പത്തനംതിട്ടയിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്. ആര്‍. ടി.സി. ബസിന്റെ ഡ്രൈവര്‍ വി.ബി. ബിജുകുമാര്‍ (37) ആണ് പ്രാണനുവേണ്ടി പിടയുമ്പോഴും യാത്രക്കാരുടെ രക്ഷകനായത്.


ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജു മരണമടഞ്ഞു. കലശലായ നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് റോഡിനു നടുവില്‍ത്തന്നെ ബ്രേക്കിട്ടു നിറുത്തി. ഡ്രൈവര്‍ പെട്ടെന്ന് വീഴുന്നതു കണ്ട് ഭയപ്പെട്ട യാത്രക്കാര്‍  ബഹളം വച്ചതോടെ നാട്ടുകാരനായ കള്ളിക്കല്‍ ഷുക്കൂര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയച്ചു. രാവിലെ 5.30 ന് പത്തനംതിട്ട ഡിപ്പോയില്‍നിന്നും എടത്വയിലേക്ക് പോയ ബസിന്റെ മടക്ക യാത്രയിലാണ് സംഭവം. മരിച്ച ബിജുകുമാര്‍ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. 2000 ല്‍ പത്തനംതിട്ട ഡിപ്പോയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് മക്കളുണ്ട്.

Source: http://news.keralakaumudi.com
read more "മരണവേദനയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ബ്രേക്കിട്ടു നിറുത്തി"

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; വേണാട് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനം

Posted by Sujith Bhakthan at
Share this post:
Subscribe

യാത്രക്കിടെ കെ.എസ്.ആര്‍.ടി.സി വേണാട് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ബൈക്കിലെത്തിയ അക്രമിസംഘം മര്‍ദ്ദിച്ചു. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന കൊല്ലം ഡിപ്പോയിലെ ബസ്സിന്റെ ഡ്രൈവര്‍ എസ്.സലിം(40), കണ്ടക്ടര്‍ ബാബു ഷെരീഫ്(30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ അയത്തില്‍ ജംഗ്ഷനിലാണ് സംഭവം. കുളത്തൂപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ഹോണടിച്ചതാണ് പ്രകോപന കാരണമെന്ന് ജീവനക്കാര്‍ പറഞ്ഞു. 


ബസിനെ മറികടന്ന്  ബൈക്ക് യാത്രക്കാരും മറ്റ് ഏതാനും പേരും ചേര്‍ന്ന് അയത്തില്‍ ജംഗ്ഷനില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ ബസിനുള്ളില്‍ കയറി കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദ്ദിക്കുകയായിരുന്നു. ലോഡിംഗ് തൊഴിലാളികള്‍ ലോഡിറക്കാന്‍ ഉപയോഗിക്കുന്ന കൊളുത്തും ആക്രമണത്തിന് ഉപയോഗിച്ചു. സംഭവത്തില്‍ കണ്ടാലറിയുന്ന ഏഴോളം പേര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.


Source: http://news.keralakaumudi.com
read more "ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; വേണാട് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനം"

റിസര്‍വേഷന്‍: കേരള ആര്‍ടിസി ബസ് യാത്രക്കാരെ പിഴിയുന്നു

Posted by Sujith Bhakthan at Wednesday, 21 July 2010
Share this post:
Subscribe

ബാംഗൂര്‍: കേരളത്തില്‍ നിന്നു ബാംഗൂരിലേക്കു പുറപ്പെടുന്ന  കേരള ആര്‍ടിസി ബസുകളില്‍ മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും മറ്റും സീറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ബാംഗ്ലൂര്‍ വരെയുള്ള നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്നതായി പരാതി. കേരളം വിട്ടുകഴിഞ്ഞാല്‍   ബാംഗ്ലൂരിനു മുമ്പ് ഏതു സ്റ്റേഷനില്‍ ഇറങ്ങുന്നതിനും ബാംഗ്ലൂര്‍ വരെയുള്ള നിരക്ക് നല്‍കണം.  തിരികെ ഇതേ ബസുകളില്‍ കര്‍ണാടകയിലെയോ, തമിഴ്നാട്ടിലെയോ സ്റ്റേഷനുകളില്‍ ഇറങ്ങുന്നതിനു കേരളത്തിലെ അടുത്ത റിസര്‍വേഷന്‍ സ്റ്റേഷന്‍ വരെയുള്ള നിരക്ക് നല്‍കണം.

കണ്ണൂരില്‍ നിന്നു മൈസൂരിലേക്കു സീറ്റ് റിസര്‍വ് ചെയ്തു പോകുമ്പോള്‍ സൂപ്പര്‍ഫാസ്റ്റിന് 225 രൂപയാണു (ബാംഗൂര്‍ വരെയുള്ള നിരക്ക്) കൊടുക്കേണ്ടത്. റിസര്‍വേഷന്‍ ഇല്ലാതെ മൈസൂരില്‍ ഇറങ്ങിയാല്‍ 80 രൂപ കുറച്ചു കൊടുത്താല്‍ മതി. കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ നിന്നു മൈസൂരിലേക്കു ബുക്കിങ് പോയിന്റ് ഇല്ലെന്നും അടുത്ത റിസര്‍വേഷന്‍ പോയിന്റ് ബാംഗൂര്‍ മാത്രമാണെ ന്നുമാണു കേരള ആര്‍ടിസി അധികൃതരുടെ വാദം.

ഒട്ടേറെ യാത്രക്കാര്‍ മൈസൂരില്‍ ഇറങ്ങുന്നതോടെ അവിടെ നിന്നു ബാംഗൂര്‍ വരെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നും തുടര്‍ന്നു യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അധികൃതര്‍ പറയുന്നു.അതിനാലാണത്രെ മൈസൂരില്‍ റിസര്‍വേഷന്‍ പോയിന്റ് അനുവദിക്കാത്തത്. അതേ സമയം ബാംഗൂര്‍ വരെയുള്ള നിരക്കു നല്‍കി റിസര്‍വ് ചെയ്ത യാത്രക്കാരന്‍ മൈസൂരില്‍ ഇറങ്ങുന്നതോടെ ഒഴിവാകുന്ന സീറ്റില്‍ വെറെ യാത്രക്കാര്‍ കയറിയാല്‍ അവരില്‍ നിന്നും മൈസൂര്‍-ബാംഗൂര്‍ നിരക്ക് ഈടാക്കുന്നു. ഇതോടെ ഒരു സീറ്റിന് രണ്ടു യാത്രക്കാരില്‍ നിന്നു നിരക്ക് ഈടാക്കി ഇരട്ടി ലാഭം നേടുന്നു.

ബാംഗൂരില്‍ നിന്നു റിസര്‍വ് ചെയ്തു തലശേരി, കണ്ണൂര്‍ ബസുകളില്‍ കയറി മൈസൂരില്‍ ഇറങ്ങുന്നവര്‍ തലശേരി വരെയുള്ള നിരക്കു നല്‍കണം. കേരള ബസുകള്‍ക്ക് ഈ റൂട്ടില്‍ അടുത്ത റിസര്‍വേഷന്‍ പോയിന്റ് തലശേരിയാണെന്നാണു വാദം. കര്‍ണാടകയില്‍ നിന്നു പുറപ്പെടുന്ന കേരള ബസുകള്‍ക്ക് അടുത്ത റിസര്‍വേഷന്‍ പോയിന്റ് കേരളത്തിലെ ആദ്യ സ്റ്റേഷനായിരിക്കുമത്രെ. ബാംഗൂരില്‍ നിന്നു മൈസൂരില്‍ ഇറങ്ങുന്നതിനു സൂപ്പര്‍ ഫാസ്റ്റില്‍ ബാംഗൂര്‍- തലശേരി നിരക്കായ 222  രൂപ നല്‍കണം. 89 രൂപയാണ് അധികമായി നല്‍കുന്നത്.

എക്സ്പ്രസ് ബസില്‍  മൈസൂരിലേക്കു 264 രൂപയും ഡീലക്സില്‍ 331 രൂപയും കൊടുക്കണം. യഥാക്രമം 108, 133 രൂപയാണു കൂടുതലായി ഈടാക്കുന്നത്. അതേ സമയം കോഴിക്കോട്ടു നിന്നു മൈസൂരിലേക്കു റിസര്‍വേഷനുള്ളതിനാല്‍ മൈസൂര്‍ വരെയുള്ള നിരക്കില്‍ സീറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസില്‍ മൈസൂരില്‍ ഇറങ്ങുന്നതിനു ബുക്കു ചെയ്യണമെങ്കില്‍   ബത്തേരിവരെയുള്ള നിരക്കു നല്‍കണം.കേരളത്തിലേക്കു പോകുന്ന എസി ബസില്‍ കോയമ്പത്തൂരില്‍ ഇറങ്ങാന്‍ തൃശൂര്‍ പോയിന്റില്‍ റിസര്‍വ് ചെയ്യണം. എസിയല്ലാത്ത ബസുകളില്‍ പാലക്കാട് വരെയുള്ള നിരക്കു നല്‍കിയാല്‍ മതി.

റിസര്‍വേഷനില്ലെങ്കില്‍ സാധാരണനിരക്ക്

ദീര്‍ഘദൂര യാത്രക്കാരുടെ സൌകര്യാര്‍ഥമാണ് ഇടയ്ക്കുള്ള സ്റ്റേഷനുകളിലേക്കു റിസര്‍വേഷന്‍ നല്‍കാത്തതെന്നും ഇടയ്ക്കിറങ്ങേണ്ടവര്‍ റിസര്‍വേഷനില്ലാതെ കയറിയാല്‍ അതതു സ്റ്റേഷന്‍ വരെയുള്ള നിരക്കു നല്‍കിയാല്‍ മതിയെന്നുമാണു കെഎസ്ആര്‍ടിസി വിശദീകരണം. തിരക്കുള്ള സമയത്തു നേരിട്ടു ബാംഗ്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവരുടെ സൌകര്യമാണു സീറ്റ് റിസര്‍വേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബാംഗൂരിനും തിരുവനന്തപുരത്തിനുമിടയ്ക്ക് പ്രധാന റിസര്‍വേഷന്‍ പോയിന്റുകള്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയവയാണ്.

Source: Malayala Manorama
read more "റിസര്‍വേഷന്‍: കേരള ആര്‍ടിസി ബസ് യാത്രക്കാരെ പിഴിയുന്നു"

നാളെ സ്വകാര്യ ബസ്‌ സമരമില്ല; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

Posted by Sujith Bhakthan at
Share this post:
Subscribe

സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുടമകള്‍ വ്യാഴാഴ്ച നടത്താനിരുന്ന സൂചനാ പണിമുടക്ക്‌ ഉപേക്ഷിച്ചു. തിരുവനന്തപുരത്ത്‌ ഗതാഗതമമന്ത്രി ജോസ് തെറ്റയിലുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ തീരുമാനം.

ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്മിറ്റി രൂപവത്ക്കരിക്കുമെന്നും ഇതുസംബന്ധിച്ച്‌ 28ന്‌ ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കിയതായി ബസുടമകള്‍ പറഞ്ഞു. 28 ലെ മന്ത്രിസഭായോഗത്തില്‍ ചാര്‍ജ്ജ്‌ വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിയ്ക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക്‌ ശേഷം വ്യക്തമാക്കി. എന്നാല്‍ അനുകൂല തീരുമാനമുണ്‌ടായില്ലെങ്കില്‍ ഓഗസ്റ്റ്‌ മൂന്നുമുതല്‍ നിശ്ചയിച്ചിരിയ്ക്കുന്ന അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബസുടമകളുടെ ആവശ്യങ്ങള്‍ പഠിയ്ക്കാന്‍ ഒരു സ്ഥിരം സമിതിയെ മന്ത്രിസഭയുടെ അനുമതിയോടെ നിയോഗിയ്ക്കുമെന്ന്‌ ജോസ്‌ തെറ്റയില്‍ അറിയിച്ചു. നാറ്റ്പാക്ക്‌ പ്രതിനിധി, റിട്ടയേര്‍ഡ്‌ ഹൈക്കോടതി ജഡ്ജി തുടങ്ങിയവരുള്‍പ്പെട്ട മൂന്നംഗ സമിതിയെയായിരിയ്ക്കും ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തുക. സ്ഥിരം സമിതി ശുപാര്‍ശയുണ്‌ടാകുന്നതുവരെ ഇടക്കാല നിരക്ക്‌ വര്‍ധന വേണമെന്ന ആവശ്യം പരിഗണിയ്ക്കാനാവില്ലെന്ന്‌ ബസ്‌ ഉടമകളെ അറിയിച്ചിട്ടുണ്‌ട്‌. വിദ്യാര്‍ത്ഥികളുടെ സൗജന്യനിരക്ക്‌ റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Source: http://malayalam.webdunia.com/
read more "നാളെ സ്വകാര്യ ബസ്‌ സമരമില്ല; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി"

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെക്കുറിച്ച് പരാതികളേറുന്നു

Posted by Sujith Bhakthan at
Share this post:
Subscribe

ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികളേറുന്നു. സര്‍വീസ് നടത്തുന്ന ബസ്സുകളുടെ സമയ ക്ളിപ്തയെ ചൊല്ലിയാണ് പരാതികളേറെയും. വൈകീട്ട് ആറിന് ശേഷം എപ്പോള്‍ ബസ് വരുമെന്നോ  പോവുമെന്നോ ഉള്ള യാത്രക്കാരുടെ ചോദ്യത്തിന്  കൃത്യമായ ഉത്തരം ലഭിക്കാറില്ല. ഇതിനെ ചൊല്ലി യാത്രക്കാരും സ്റ്റേഷന്‍മാസ്റ്ററും തമ്മില്‍ വാഗ്വാദം  നിത്യസംഭവമായിരിക്കുകയാണ്.

പത്തനംതിട്ട-അടൂര്‍-കൊല്ലം ചെയിന്‍ സര്‍വീസ് കൊല്ലം സോണല്‍ ഓഫിസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും ചില സമയങ്ങളില്‍ അരമണിക്കൂറിലേറെ കാത്ത് നിന്നശേഷമായിരിക്കും ബസ് എത്തുക. മുണ്ടക്കയം-പത്തനംതിട്ട-പുനലൂര്‍ ചെയിന്‍ സര്‍വീസിന് വേണ്ടി പത്തനംതിട്ടക്ക് അനുവദിച്ചിരിക്കുന്ന ബസ്സുകള്‍ സമയം തെറ്റി സര്‍വീസ് നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. മിക്ക ദിവസങ്ങളിലുംനിസാര കാരണങ്ങള്‍ കാണിച്ച് പത്തനംതിട്ട-പുനലൂര്‍ റൂട്ടില്‍  രണ്ട് ബസ്സുകളെങ്കിലും റദ്ദ് ചെയ്യുന്നത് പതിവാണ്.

പുനലൂര്‍-തിരുവല്ല റൂട്ടിലും ബസ്സുകള്‍ അയക്കുന്നതിന് ഡിപ്പോയിലെ ചില ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നതായി ആരോപണമുണ്ട്. പത്തനംതിട്ട-ആങ്ങംമൂഴി റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഡിപ്പോ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗം യൂനിറ്റ് ഓഫിസറെയും കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെയും ചുമതലപ്പെടുത്തിയിരുന്നെങ്കിലും  തുടര്‍ നടപടികള്‍  ഉണ്ടായില്ല. നാല് ബസ്സുകള്‍ 30 മിനിട്ട് ഇടവേളയില്‍ സര്‍വീസ് നടത്താനായിരുന്നു തീരുമാനം.
 ഡിപ്പോ ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കാത്തതും ജീവനക്കാരില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.


പി.എസ്.സി വഴി നിയമനം ലഭിച്ച റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക് ഡ്യൂട്ടി കൊടുക്കാനെന്ന പേരില്‍ താല്‍ക്കാലിക ജീവനക്കാരെ  പീഡിപ്പിക്കുന്നതായും പരാതിയുണ്ട്.   ഡ്രൈവര്‍മാരുടെ ഒഴിവ് നികത്താത്തതും പ്രശ്നത്തിനിടയാക്കുന്നു. ഇത് കൊണ്ട് തന്നെ മുന്നറിയിപ്പില്ലാതെ ദിവസവും 25ല്‍ അധികം താല്‍ക്കാലിക കണ്ടക്ടര്‍മാരും അഞ്ചിലധികം പി.എസ്.സി റിസര്‍വ് കണ്ടക്ടര്‍മാരും ഡിപ്പോയിലെത്തി ഡ്യൂട്ടി ഇല്ലാതെ മടങ്ങാന്‍ നിര്‍ബന്ധിതരാവുന്നു.  വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനവും ഡിപ്പോയില്‍ഇല്ല.

പോലിസ് ഔട്ട് പോസ്റ്റ് നിര്‍മിച്ചിട്ടുണ്െടങ്കിലും പോലിസ് സേവനം ഇവിടെ ലഭിക്കുന്നില്ല. പകല്‍പോലും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് ബസ് സ്റേഷന്‍ വേദിയാവാറുണ്ട്.

 ചില ഉയര്‍ന്ന  ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരുടെ സ്റേഷന്‍ പരിസരത്തെ മദ്യാപാനവും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.

Source: Thejas Online
read more "പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെക്കുറിച്ച് പരാതികളേറുന്നു"

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: ഉടമകള്‍

Posted by Sujith Bhakthan at
Share this post:
Subscribe

ഡീസല്‍, ടയര്‍, സ്പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് ക്രമാതീതമായ വിലവര്‍ധനവുണ്ടായതിനാല്‍ സ്വകാര്യ ബസ് സര്‍വീസ് പ്രതിസന്ധിയിലാണെന്നു തലശ്ശേരി താലൂക്ക്      ബസ് ഉടമസ്ഥ സംഘടനാ ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വകാര്യ ബസുകളിലെ എല്ലാവിധ യാത്ര സൌജന്യങ്ങളും നിര്‍ത്തിവയ്ക്കുക, പ്രവര്‍ത്തന ചെലവിന് ആനുപാതികമായി ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, കെ.എസ്.ആര്‍.ടി.സിയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് നടക്കുന്ന സൂചനാ പണിമുടക്കും ആഗസ്ത് മൂന്നു മുതല്‍ നടക്കുന്ന അനിശ്ചിതകാല പണിമുടക്കും വിജയിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ സി ലക്ഷ്മണന്‍, കൊട്ടിയോടി വിശ്വനാഥന്‍, ടി എം സുധാകരന്‍, എം രാഘവന്‍, കെ ഗംഗാധരന്‍ പങ്കെടുത്തു.
read more "സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: ഉടമകള്‍"

കെ.എസ്.ആര്‍.ടി.സി ഡിപ്പോ: സ്റ്റേഡിയത്തിന് സമീപം സ്ഥലം വിട്ടുനല്‍കും

Posted by Sujith Bhakthan at Monday, 19 July 2010
Share this post:
Subscribe

തിരുവല്ല: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ താല്‍ക്കാലിക ക്രമീകരണത്തിനായി നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനം.

കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി തിരുവല്ലയില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഡിപ്പോയുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനായി തിരുവല്ല ആര്‍.ഡി.ഒ ഓഫിസില്‍ മാത്യു ടി തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നഗരസഭാ അധികൃതര്‍, ആര്‍.ടി.ഒ, പോലിസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

read more "കെ.എസ്.ആര്‍.ടി.സി ഡിപ്പോ: സ്റ്റേഡിയത്തിന് സമീപം സ്ഥലം വിട്ടുനല്‍കും"

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി സമുച്ചയം: പ്രാരംഭ നടപടികള്‍ ആരംഭിച്ചു

Posted by Sujith Bhakthan at
Share this post:
Subscribe

തിരുവല്ല: തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കെട്ടിടനിര്‍മാണത്തിന് വേണ്ടി സെറ്റ്ഓട്ട് നടത്തിയത് മന്ത്രി ജോസ് തെറ്റയില്‍ സന്ദര്‍ശിച്ചു.

35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്ത് മൂന്നിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നതെങ്കിലും അതിന് മുമ്പ് പണി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മുന്‍ ഗതാഗത മന്ത്രി  മാത്യൂ ടി തോമസ് എം.എല്‍.എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
read more "തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി സമുച്ചയം: പ്രാരംഭ നടപടികള്‍ ആരംഭിച്ചു"

സ്ത്രീ സീറ്റിനെച്ചൊല്ലി തര്‍ക്കം : ട്രാന്‍. ബസില്‍ വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം

Posted by Sujith Bhakthan at Monday, 5 July 2010
Share this post:
Subscribe

കൊല്ലം : ബസില്‍ സ്ത്രീകളുടെ സീറ്റ് ആവശ്യപ്പെട്ടതിന് വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം. ആള്‍ ഇന്ത്യാ ലായേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ തെന്മലയില്‍ ഇന്നലെ സമാപിച്ച സംസ്ഥാന വനിതാ അഭിഭാഷക ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ അഞ്ച് വനിതാ അഭിഭാഷകര്‍ക്കാണ് ബസിലെ പുരുഷ യാത്രക്കാരില്‍നിന്ന് മോശമായ അനുഭവമുണ്ടായത്.


ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പുനലൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ വനിതാ അഭിഭാഷകര്‍ സ്ത്രീകളുടെ സീറ്റ് ആവശ്യപ്പെട്ടു. കണ്ടക്ടര്‍ പുരുഷന്‍മാരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്ക് സീറ്റ് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

സീറ്റില്‍ നിന്നെഴുന്നേറ്റവരും മറ്റുചില യാത്രക്കാരും തങ്ങളെ അസഭ്യംപറയുകയും അധിക്ഷേപിക്കുകയും ചെയ്തതായി സംഘത്തിലുണ്ടായിരുന്ന അഡ്വ. ആര്‍.കെ. ആശ പറഞ്ഞു. അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്ത അഭിഭാഷകര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റ് ഒഴിപ്പിച്ചു തരാനല്ലാതെ യാത്രക്കാരുടെ സംഭാഷണങ്ങളില്‍ ഇടപെടാന്‍ തനിക്കധികാരമില്ലെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ പറ്റില്ലെന്നും കണ്ടക്ടര്‍ നിലപാടെടുത്തു.
തുടര്‍ന്ന് ബസ് പുനലൂര്‍ ബസ്സ്്റ്റേഷനില്‍ എത്തിയപ്പോള്‍ അഭിഭാഷകര്‍ പരാതിബുക്ക് ആവശ്യപ്പെട്ടു. പരാതിബുക്ക് ഇല്ലെന്നുപറഞ്ഞ് സ്റ്റേഷന്‍മാസ്റ്ററും തങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് എടുത്തതെന്ന് വനിതാ അഭിഭാഷകര്‍ പറഞ്ഞു.

read more "സ്ത്രീ സീറ്റിനെച്ചൊല്ലി തര്‍ക്കം : ട്രാന്‍. ബസില്‍ വനിതാ അഭിഭാഷകര്‍ക്ക് തെറിയഭിഷേകം"